13/07/2026
ഇത് വന്നാൽ അടിപൊളിയായിരിക്കും, എന്താണ് നിങ്ങൾക്ക് തോന്നുന്നത്?
മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വലിയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പരിഹാരമാകുന്നു. പദ്ധതിക്കായി നിശ്ചയിച്ചിരുന്ന സ്ഥലമേറ്റെടുക്കൽ നടപടികൾ 95 ശതമാനത്തിലധികം പൂർത്തിയായതോടെ പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
പാത കടന്നുപോകുന്ന ചില മേഖലകളിൽ പ്രതീക്ഷിച്ചത്ര ട്രാഫിക് ഉണ്ടാകില്ലെന്ന സാങ്കേതിക പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്ത്രാലയത്തിന് ചില ആശങ്കകൾ ഉണ്ടായിരുന്നു. നിർമ്മാണം വൈകാൻ കാരണമായതും ഈ പഠന റിപ്പോർട്ടാണ്.
എന്നാൽ, ഈ ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പാത യാഥാർത്ഥ്യമാകുന്നതോടെ മലബാറിലെ ഗതാഗത മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും മന്ത്രി പി.കെ. ബഷീറും സംഘവും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. കേരളത്തിന്റെ വിശദീകരണം തൃപ്തികരമായി അംഗീകരിച്ചതോടെ നിർമ്മാണ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്രം ഗ്രീൻ സിഗ്നൽ നൽകിയെങ്കിലും കൃത്യമായി ഏത് തീയതിയിൽ നിർമ്മാണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ ഗ്രീൻഫീൽഡ് ഹൈവേ പ്രധാനമായും വികസനം കുറഞ്ഞ ഗ്രാമീണ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്.
ആകെ 121 കിലോമീറ്റർ ദൂരമുള്ള ഈ ബൃഹദ് പദ്ധതിക്ക് ഏകദേശം 8,000 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഭൂമി ഏറ്റെടുത്ത ഇനത്തിൽ മാത്രം ഇതുവരെ രണ്ടായിരം കോടിയിലധികം രൂപ നഷ്ടപരിഹാരമായി ഉടമകൾക്ക് വിതരണം ചെയ്തു കഴിഞ്ഞു.
കഴിഞ്ഞ വർഷം തന്നെ ഹൈവേയുടെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം നീണ്ടുപോവുകയായിരുന്നു. പദ്ധതിയുടെ അടുത്ത ഘട്ടമായി ഹൈവേയിലെ വിശ്രമകേന്ദ്രങ്ങൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ത്രീ-ഡി വിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടികളിലേക്ക് അധികൃതർ കടക്കും.
ഇതിന് പുറമെ, ഇതിനകം ഏറ്റെടുത്ത ഭൂമിയിലുള്ള വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നതിനായി ദേശീയപാത അതോറിറ്റി ഉടൻ ടെൻഡർ ക്ഷണിക്കും.
ഇതിന് മുന്നോടിയായി പാതയിലെ കെട്ടിടങ്ങളുടെ കൃത്യമായ ലിസ്റ്റിങ് തയ്യാറാക്കുന്ന നടപടികൾ ഇപ്പോൾ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഈ പട്ടിക ദേശീയപാത അതോറിറ്റിക്ക് കൈമാറുന്നതോടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഭൂമി പൂർണ്ണമായും നിർമ്മാണത്തിനായി സജ്ജമാക്കും.