24/04/2019
🚩 🕉 ഓം നമ:ശിവായ 🕉 🚩
ശ്രീ കൊട്ടിയൂർ പെരുമാളേ ശരണം
നെയ്യമൃത് സംഘം വൃതം ആരംഭിച്ചു
മേട മാസത്തിലെ വിശാഖം നാളിൽ കൊട്ടിയൂരിൽ പ്രക്കൂഴം കൊട്ടിയൂരിൽ ചോതി നാളിൽ നടക്കുന്ന നെയ്യാട്ടത്തിനു വേണ്ട നെയ്യമൃത് എഴുന്നള്ളിക്കുവാനുള്ള നെയ്യമൃത് സംഘം വൃതം ആരംഭിച്ചു . വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യമൃത് സ്ഥാനീകർ രണ്ടു പേരാണ് വില്ലിപ്പാലൻ കുറുപ്പും തമ്മെങ്ങാടൻ നമ്പ്യാരും . ആർഷ സംസ്ക്കാരത്തിന്റെ സ്വത സിദ്ധമായ പരിശുദ്ധി , ആപത്കരമായ ഏത് പ്രതിസന്ധിയെയും തരണം ചെയ്തു ജീവനെ ഉദ്ധരിച്ചു സത്യത്തിലേക്കും അമൃതത്തിലേക്കും ലയിപ്പിക്കുക എന്നതാണ് . അമൃത സ്വരൂപനായി മാറ്റാനുള്ള കര്മപദ്ധതിയുടെ വിശിഷ്ടമായ ഒരു അനുഷ്ടാനമാണ് കൊട്ടിയൂർ നെയ്യമൃത് . പ്രത്യേക ഗൂഢ പൂജകളോടെയും മന്ത്രത്തോടെയും അഷ്ടബന്ധത്താൽ ബന്ധിക്കപ്പെട്ട മണിത്തറയിലെ സ്വയംഭൂസ്ഥാനം പതിനൊന്നു മാസത്തിനു ശേഷം ഇടവമാസത്തിലെ ചോതിനാളിൽ തുറക്കപെടുന്ന പവിത്രമായ ചടങ്ങാണ് നെയ്യാട്ടം .
നെയ്യാട്ടത്തിനു അർപ്പിക്കപ്പെടുന്ന വിശിഷ്ട വസ്തുവായ നെയ്യമൃത് എത്തിക്കാനുള്ള അവകാശം സിദ്ധിക്കപെട്ട തറവാട് തമ്മെക്കാടൻ , കലശപാത്രത്തിൽ നെയ്യമൃത് എത്തിക്കുന്നതോടൊപ്പംതന്നെ മറ്റു തറവാട്ടുകാർ ഇടങ്ങനാഴിക്കാർ എന്ന പേരിൽ കിണ്ടിയിൽ നെയ്യമൃത് എഴുന്നള്ളിക്കാൻ നേതൃത്യം നൽകുന്നു . വിശിഷ്ടവും പരിപാവനവുമായ ഈ സമർപ്പണത്തിനു പിന്നിൽ ഇരുപത്തിയേഴു ദിനങ്ങൾ . വിശാഖം മുതൽ അടിച്ചു പാറ്റി കഞ്ഞി ( വീടും പരിസരവും അടിച്ചു വൃത്തിയാക്കി വളരെ ശുദ്ധത്തിൽ കഞ്ഞി ) , കുടുംബ ഐശ്വര്യത്തിന്റെ നാന്ദിയായി പരിശുദ്ധിയുടെ ചെയുന്ന കർമം
അതിനു ശേഷം തിരുവോണം നാൾ മുതൽ വേറെവേപ്പ് . വിപണിയിൽ നിന്നു വാങ്ങുന്ന വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തനി പ്രകൃതി ജീവനപരമായതും പരിസ്ഥിതിയോട് ഇണങ്ങുന്നതുമായ വിഭവങ്ങളാണ് സദ്യയുടെ പ്രത്യേകത.
ചവര് (അരിയുടെ പുറത്തെ ചുവന്ന തവിട് ) കളയാതെ കുത്തിയെടുത്ത അരി കൊണ്ട് വളരെ കുറച്ച് വെള്ളത്തിൽ ഉണ്ടാക്കുന്ന കഞ്ഞിയാണ് വിളമ്പുക. വാഴപ്പോള കൊണ്ട് വട്ടത്തിൽ തടയുണ്ടാക്കി അതിൽ തൂശനിലയിട്ട് ഭൂമിയോടു ചേർത്ത് അമർത്തി കുഴിയാക്കി അതിലാണ് കഞ്ഞി വിളമ്പുക. നാക്കിലയിലാണ് കറികൾ വിളമ്പുക. ചക്ക, മാങ്ങ, വെള്ളരിക്ക, പച്ചക്കായ, ചെറുപയർ, ഉഴുന്ന് എന്നിവയാണ് കറി വിഭവങ്ങൾക്ക് ഉപയോഗിക്കുന്നത്.
ഇവ കൊണ്ട് പരമാവധി വിഭവങ്ങൾ ഉണ്ടാക്കും. ചെറുപയർ പുഴുക്ക്, ഉഴുന്ന് ചേർത്തുണ്ടാക്കുന്ന പുഴുക്ക് (കുഞ്ഞുണ്ണി), മധുരമൂറുന്ന മധുരപ്പുഴുക്ക്, തേങ്ങാപ്പൂള്, നെയ്യ്, പപ്പടം എന്നിവയടങ്ങുന്നതാണ് നെയ്യമൃത് സദ്യ എന്നറിയപ്പെടുന്ന നെയ്യമൃത് കഞ്ഞി. ഇലയും തടയും ഉപയോഗിച്ച് വിഭവങ്ങൾ വിളമ്പിയാൽ പിന്നെ പ്ലാവില കുമ്പിളിൽ കഞ്ഞി കോരി കുടിച്ചു തുടങ്ങും. എല്ലാ ഇലയിലും കഞ്ഞിയും കറികളും വിളമ്പിയ ശേഷം സദ്യയുടെ നാഥൻ ഊരാളൻ വന്ന് വണങ്ങിയ ശേഷം എല്ലാവരും ഒന്നിച്ചു മാത്രമേ കഞ്ഞി കുടിക്കൂ.
വിളമ്പുമ്പോൾ ആദ്യ ഇലയും തടയും നിലവിളക്കു വച്ച് പെരുമാൾക്ക് സമർപ്പിച്ച ശേഷം മാത്രം വ്രതക്കാരുടെ സദ്യ. പരസ്പരം തൊടാൻ പാടില്ല എന്ന് നിർബന്ധം. തൊട്ടാൽ കുളിച്ച ശേഷം മാത്രം സദ്യ. ഒരാൾ തൊട്ടാലും അയാൾ കുളി കഴിഞ്ഞ് വന്ന ശേഷം മാത്രമേ എല്ലാവരും സദ്യക്ക് ഇരിക്കൂ. മകം നാളിൽ നെയ്യമൃത് മഠങ്ങളിൽ പ്രവേശിച്ചാർ ബ്രാഹ്മണർ വന്ന് വ്രതക്കാരെ കുളിപ്പിക്കും. കലശം കുളി എന്നാണ് ഇതിന്റെ പേര്. ആയില്യത്തിന് മഠത്തിൽ കയറൽ , കലശം കുളി കഴിഞ്ഞു മഠത്തിൽ കയറി ബന്ധുജനങ്ങൾക്കു വെച്ച് വിളമ്പി കൊടുക്കുന്ന ചടങ്ങു് . വ്യക്തി , കുടുംബം , സമൂഹം എന്നിവ ഘട്ടം ഘട്ടമായി സേവിക്കുന്നു എന്ന പ്രകീയ . അത്തം നാളിൽ കലശ പാത്രത്തിൽ നെയ്യ് നിറച്ചു മഠത്തിൽ നിന്നും ഇറങ്ങും . ഓംകാര ശബ്ദം മുഴക്കി നെയ്യമൃത് എഴുന്നള്ളിക്കൽ കൊട്ടിയൂരിലേക്കു യാത്ര . മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന നാട്ടിലെ നാനാഭാഗങ്ങളിലെ മഠങ്ങളില്‍ നിന്നുമുള്ള വ്രതം നോറ്റവര്‍ ജന്മസ്ഥാനികരായ വില്ലിപ്പാലന്‍ വലിയകുറുപ്പ്, തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പം കൊട്ടിയൂരിലേക്ക് നീങ്ങും. ഉച്ചയോടെ ഇക്കരെ ക്ഷേത്രത്തില്‍ എത്തി വാവലിയില്‍ കുളിച്ച് പ്രസാദം സ്വീകരിച്ച് ഭക്ഷണം കഴിഞ്ഞു വിശ്രമിക്കും.
സന്ധ്യയോടെ വയനാട്ടിലെ മുതിരേരിയില്‍ നിന്നും വാള്‍ എഴുന്നള്ളിച്ചെത്തിച്ചതിനുശേഷം സ്ഥാനികര്‍ അക്കരെകൊട്ടിയൂരിലെ ദേവീ സ്ഥാനമായ മണിത്തറയില്‍ ചോതിവിളക്ക് തെളിയിക്കും. ഇതിനു ശേഷമാണ് നെയ്യമൃത് വ്രതക്കാര്‍ അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കുക. ഇതിനുശേഷം കണക്കപ്പിള്ള സമയം ഗണിച്ചു നല്‍കുകയും സമുദായി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം കൂടുകയും ചെയ്യും. ജന്മസ്ഥാനികരോട് പരാതി എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചശേഷം സമുദായി നെയ്യാട്ടത്തിന് അനുവാദം നല്‍കും.