24/10/2024
ഇരുപത് വർഷം മുമ്പ് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ആർട്ടിസ്റ്റ് സഗീർ വരച്ചിരുന്ന പരമ്പരയാണ് ‘ഗൾഫും പടി പി.ഒ.
ഇന്നും കത്ത് വന്നീല...
ഈ കാർട്ടൂൺ പുസ്തകത്തിലെ ഒരു ഡയലോഗാണിത്. പുതിയ തലമുറയ്ക്ക് അന്യമായ വാക്ക്. 'ഗൾഫുംപടി പി ഒ' രണ്ടാംപതിപ്പ് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് എന്നോടാദ്യം സംസാരിച്ചത് കാർട്ടൂണിസ്റ്റും സംവിധായകനുമായ മഹേഷ് വെട്ടിയാർ ആയിരുന്നു.
ഗൾഫിലെ മലയാളികളുടെ ജീവിതത്തിന്റെ പരിച്ഛേദമാണ് ഈ കാർട്ടൂൺ സമാഹാരം.
ഉരുകിയൊലിച്ചു തീരുന്ന മനുഷ്യരുടെ അധ്വാനത്തിന്റെ വിലയറിയാതെ ആ പണം കൊണ്ട് നാട്ടിൽ അടിച്ചുപൊളിച്ചു ജീവിക്കുന്ന ബന്ധുക്കൾ, സ്വന്തക്കാർ. വർഷങ്ങൾക്കുശേഷം നാടു കാണാൻ ആർത്തിയോടെ എത്തുന്ന ഗൾഫുകാരനോട് ആദ്യം ചോദിക്കുന്നത്:
'' എന്നാണ് തിരിച്ചു പോകുന്നത്?'' എന്നാണ്.
കാർട്ടൂണിസ്റ്റ് സഗീർ, വരയുടെ അമ്പതാണ്ട് പിന്നിടുന്ന ഈ വേളയിലാണ് ഈ കാർട്ടൂൺ നോവൽ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചത്.
പ്രവാസിശബ്ദം ഓണപ്പതിപ്പ്-2003-ൽ എൻ എസ് മാധവൻ എഴുതിയ ലേഖനവും, മലയാളം ന്യൂസ് 2004-ൽ ജമാൽ കൊച്ചങ്ങാടി എഴുതിയ ലേഖനവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എടുത്തുപറയേണ്ട കാര്യം സഗീറിക്കയുടെ ഗംഭീരൻ ചിത്രീകരണമാണ്. അദ്ദേഹം ആമുഖത്തിൽ പറയുന്നത്,
1984ൽ സൗദി അറേബ്യയിലെ അൽഹസയിൽ ഫോട്ടോ സ്റ്റുഡിയോയുടെ ഇരുട്ടറയിലും ഇടനാഴികളിലുമായി പത്തുവർഷം. ഇതിനിടയിൽ സ്വയം അനുഭവിച്ചു തീർത്തതും സഹജീവികളുടെയും, നാട്ടിൽ കാത്തിരിക്കുന്ന അവരുടെ ഭാര്യമാരുടെയുമൊക്കെ തീരാനോവുകളും നൊമ്പരങ്ങളും.... ഇതൊന്നും തിരിച്ചറിയാത്ത ബന്ധുക്കളുടെയും ആശ്രിതരുടെയും ഒടുങ്ങാത്ത ദുരാഗ്രഹങ്ങൾ.... ആർഭാടങ്ങൾ... പൊങ്ങച്ചങ്ങൾ... ഇങ്ങനെ അകം നിറഞ്ഞു വിങ്ങിയ പ്രവാസാനുഭവങ്ങൾ ഗത്യന്തരമില്ലാതെ പിടഞ്ഞ് പുറം ചാടിയതാണ് ഗൾഫും പടി പി.ഒ. എന്നാണ്.
ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന ഒരാൾക്ക് 1984 കാലഘട്ടങ്ങളിൽ അറബിപൊന്ന്‌തേടി കടൽകടന്നുപോയ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിന്റെ നേർചിത്രം ദർശിക്കാനാവും.
എന്തുകൊണ്ടോ ഗൾഫുംപടി വേണ്ടത്ര ആഘോഷിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷെ സഗീർ ഇക്ക തന്റേതായ ഒരു കൊച്ചുലോകത്ത് ആരോടും പരിഭവമില്ലാതെ ജീവിക്കുന്നതുകൊണ്ടാവാം.
അത് പുനപ്രസിദ്ധീകരിച്ച ഡോൺബുക്‌സിനു പുസ്തകം പ്രസിദ്ധീകരിക്കുന്നതല്ലാതെ വില്ക്കാനുള്ള തന്ത്രങ്ങൾ ഇനിയും മനസ്സിലായിട്ടില്ല.
എങ്കിലും ചെറിയൊരു ശ്രമം കൂടി നടത്താം.
ഈ വലിയ ലോകത്തിലെ ചെറിയ മനുഷ്യരിൽ ശ്രദ്ധിക്കപ്പേടേണ്ട മനുഷ്യേനാണ് സഗീറും അദ്ദേഹത്തിന്റെ ഗൾഫുപടി പി.ഒ എന്ന ഗ്രാഫിക് നോവലും.
പുസ്തകം ആവശ്യമുള്ളവർ കമന്റ് ചെയ്യൂ..