11/07/2026
സർ C P. രാമസ്വാമി അയ്യർ അഥവാ സർ സി.പി. എന്ന് കേൾക്കാത്തവർ ചുരുക്കം. ആരെന്നു ചോദിച്ചാൽ കിരാത നായ ദിവാൻ, മുക്കിന് വെട്ടേറ്റ് ഓടിയ ആൾ , പുന്നപ്ര വയലാറിൽ ആയിരങ്ങളെ കൊലക്കു കൊടുത്ത കശ്മലൻ എന്നിങ്ങനെ അനേകം വായ് മൊഴികൾ. ആരാണ് സി.പി , എവിടെ നിന്നു വന്നു എന്നൊക്കെ ഒന്ന് പരിശോധിച്ചാലോ.....
സചിവോത്തമ ചേറ്റ് പുറ്റ് പട്ടാഭിരാമ രാമസ്വാമി അയ്യർ (1879- 1966) . അദ്ദേഹം ജനിച്ചത് മദ്രാസിലെ ആർക്കോട്ട് വന്തവാസി എന്ന സ്ഥലത്ത് ജഡ്ജി പട്ടാഭിരാമ അയ്യരുടെ മകനായിട്ടാണ്. മഹാരാഷ്ട്രയിൽ നിന്നും ആന്ധയിലേക്കും പിന്നീട് മദ്രാസിലേക്കും കുടിയേറിയ ബ്രാഹ്മണ കുടുംബമാണ് അദ്ദേഹത്തിൻ്റെത്. സ്ക്കൂൾ വിദ്യാഭ്യാസം മദ്രാസ് വെസ്ലി കോളേജ് ഹൈസ്ക്കൂളിലായിരുന്നു. അതിസമത്ഥനായ വിദ്യാർത്ഥി , ഇംഗ്ലീഷിനും ,ഗണിതത്തിനും, സംസ്കൃതത്തിനും രാജ്യത്തെ ഏറ്റവും വലിയ സ്കോളർഷിപ്പായ എൽ ഫിൻസ്റ്റൺ പ്രൈസ് നേടി. ശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ഒന്നാം റാങ്കിൽ സ്വർണ്ണ മെഡലോടെ ബിരുദം നേടി. ഒരു ഇംഗ്ലീഷ് പ്രഫസ്സർ ആകാൻ ആഗ്രഹിച്ചെങ്കിലും , അച്ഛൻ്റെ താൽപര്യപ്രകാരം നിയമം പഠിക്കാൻ മദ്രാസ് ലോ കോളേജിൽ ചേർന്നു ഡിസ്റ്റിംഗ്ഷനോടുകൂടി നിയമബിരുദം നേടി. റിസൾട്ടു വരുന്നതിനു മുമ്പുതന്നെ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി.
വളരെ പെട്ടന്നു തന്നെ അതിപ്രഗൽഭനായ അഭിഭാഷകനായി മാറി. മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി നിയമനം കിട്ടിയെങ്കിലും നിരാകരിച്ചു. തുടർന്ന് മദ്രാസ് സ്റ്റെയ്റ്റിൽ അറ്റോർണി ജനറലായി നിയമിക്കപ്പെട്ടു. വാദിച്ച 300 കേസുകളിലും വിജയിച്ച റെക്കോഡും അദ്ദേഹത്തിനുണ്ട്. സുപ്രസിദ്ധമായ വട്ടിപ്പണകേസിൽ, യാക്കോബായ സഭയ്ക്കു വേണ്ടി (ബാവാ കക്ഷി) കോടതിയിൽ ഹാജരാകാൻ വേണ്ടിയാണു്, ഇദ്ദേഹം ആദ്യം കേരളത്തിൽ എത്തിയതു്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു, ഗോഖലെയുമായി വളരെ അടുപ്പത്തിലായിരുന്നു, പിൽക്കാലത്ത് ഗാന്ധിജിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തിൽ കോൺഗ്രസ് പാർട്ടിയുമായ് അകന്നു.
വഹിച്ച പദവികൾ ഒന്നു പരിശോധിക്കാം , അറ്റോർണി ജനറൽ, വൈസ്റോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലോ മെമ്പർ (1931) അവിടെ എല്ലാ വകുപ്പുകളുടെയും ചാർജ്ജ് ഉണ്ടായിരുന്നു, വേൾഡ് ഇക്കോണമിക് കോൺഫ്രൻസ് മെമ്പർ (1933) , മെമ്പർ മൂന്നാം വട്ടമേശ സമ്മേളനം ലണ്ടൻ (1932) , ചെയർമാൻ ഭരണഘടന നിർമ്മാണ സഭ കശ്മിർ (1934) , 1926 , 1917, ലീഗ് ഓഫ് നേഷൻസിൽ ഇന്ത്യൻ പ്രതിനിധി. 1931- 1936 തിരുവിതാംകൂർ രാജാവിൻ്റെ ലീഗൽ ആൻ്റ് കോൺസ്റ്റിറ്റ്യൂഷണൽ അഡ്വൈസർ , 1936-47 തിരുവിതാംകൂറിലെ ദിവാൻ , 1954-56 ഒരേ സമയം ബനാറസ്, അണ്ണാമലൈ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർ, 1955 ൽ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ മെമ്പർ , 1960-61 പഞ്ചാബ് ഇൻറ്റഗ്രേഷൻ കമ്മറ്റി ചെയർമാൻ, 1960-62 ഹിന്ദു റിലീജിയസ് എൻഡോവ്മെൻ്റ് കമ്മീഷൻ ചെയർമാൻ, 1965 ഇന്തോ സിലോൺ ഇൻ്റർ യൂണിവേഴ്സിറ്റി ബോർഡ് പ്രസിഡൻ്റ്, ഇതേ സമയത്തു തന്നെ അനേകം യൂണിവേഴ്സിറ്റികളുടെ ബോർഡ് മെമ്പറായും ധാരാളം അന്താരാഷ്ട്ര സംഘടനകളുടെ ഭരണ സമിതിയിലും സേവനമനുഷ്ഠിച്ചു. സാമാജികർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ത്യയോടും ഭരണഘടനയോടും കൂറുപുലർത്തും എന്ന പ്രതിജ്ഞാ വാചകം സി.പിയുടെ സംഭാവനയാണ്. അമേരിക്ക, ഇംഗ്ലണ്ട് ,ബ്രസീൽ, മെക്സിക്കോ, പെറു ഈ രാജ്യങ്ങളിൽ സർക്കാർ ക്ഷണപ്രകാരം വിവിധ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസ്സർ ആയിരിന്നു. 1966ൽ ഇംഗ്ലണ്ടിലേക്ക് പോയി.
1926 ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് Knight Commander of Indian Emphire എന്ന പദവി കൊടുത്തു, സർ എന്ന പദവി. 1941ൽ ബ്രിട്ടിഷ് ഗവൺമൻ്റ് Knight Commander of the Star of India എന്ന ഉന്നത പദവി കൊടുത്ത് ആദരിച്ചു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ പദവികൾ അദ്ദേഹം തിരികെ നൽകി.
ഇനി തിരുവിതാംകൂറിലേക്ക് വരാം. ശ്രീമൂലം തിരുനാൾ മഹാരാജാവ് പെട്ടന്ന് തീപ്പെട്ടപ്പോൾ ബാലനായിരുന്ന ( 12- വയസ് മാത്രം) ചിത്തിരതിരുനാളിനെ അനന്തരാവകാശിയാ കാൻ വൈസ് റോയ് അനുവദിച്ചില്ല. ഈയവസരത്തിൽ സർ സി.പി. ഇടപെടുകയും തിരുവിതാംകൂറിനു വേണ്ടി സംസാരിക്കുകയും ചെയ്തു. ഒരു വ്യവസ്ഥയിൽ വൈസ്റോയി ചിത്തിരതിരുനാളിനെ അംഗീകരിച്ചു. സി.പി. അഡ്വൈസർ ആയിരുന്നാൽ മാത്രം . അങ്ങനെ രാജാവിൻ്റെ Legal and Constitutional Advisor ആയി തിരുവിതാംകൂറിലെത്തി. ചിത്തിരതിരുനാളിന് പ്രായപൂർത്തിയായപ്പോൾ , സി.പിയോട് ദിവാനായി തുടരാൻ മഹാരാജാവ് അഭ്യർത്ഥിച്ചു, തുടർന്ന് 1936 മുതൽ 47 വരെ ആ സ്ഥാനത്ത് തുടർന്നു.
സർ സി.പി മദ്രാസ് ഗവൺമൻ്റിൽ സേവനം അനുഷ്ഠിക്കുമ്പോൾ സംസ്ഥാനത്ത് വിപ്ളവകരമായ വികസനം കൊണ്ടുവന്ന ധിഷണാശാലിയായ ഭരണ കർത്താവായിരുന്നു. തിരുവിതാംകൂറിൽ അതിവിപ്ലവകരമായ ഭരണപരിഷ്കാരങ്ങളും നേട്ടങ്ങളുമാണ് സി.പിയുടെ കാലത്തുണ്ടായത്, അതി ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം, ഡാമുകൾ, പള്ളിവാസൽ ഡാം, പേച്ചിപ്പാറ ഡാം , കനാലുകൾ, രാസവള ഫാക്ടറികൾ ., FACT ഇന്ത്യയിലെ ആദ്യത്തെ രാസവള ഫാക്ടറി , ഹൈവേകൾ , ഹോസ്പിറ്റലുകൾ, മൃഗാശുപത്രികൾ, കോളേജുകൾ, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, ആർട്സ് കോളേജ്, തിരുവിതാംകൂർ യൂണിവേഴ്സിറ്റി (1937) , അദ്ദേഹം വൈസ് ചാൻസലറായിരുന്നു. വ്യവസായശാലകൾ, ടൈറ്റാനിയം, മിനറൽസ് & മെറ്റൽസ്, ഇന്ത്യൻ അലുമിനിയം കമ്പനി ആലുവ, ട്രാവൻകൂർ റയോൺസ് പെരുമ്പാവൂർ , ട്രാവൻകൂർ പ്ലൈവുഡ് സ് പുനലൂർ തുടങ്ങി അനവധി വ്യവസായ ശാലകൾ അദ്ദേഹം സ്ഥാപിച്ചു. ആദ്യമായി സ്കൂളുകളിൽ ഉച്ചക്കഞ്ഞി ഏർപ്പെടുത്തി. റവന്യൂ വരുമാനം നാലിരട്ടിയായി വർദ്ധിച്ചു . ഏറ്റവും വലിയ നേട്ടം ക്ഷേത്രപ്രവേശന വിളംബരമാണ്, എല്ലാ ഹിന്ദു വിശ്വാസികൾക്കും ക്ഷേത്രത്തിൽ പ്രവേശനം (12 നവംബർ 1936) . എല്ലാ പരിഷ്കാരത്തിൻ്റെയും പിന്നിൽ പ്രവർത്തിച്ചത് സി.പിയാണ്. ആദ്യമായി ഒരു വനിതയെ ജില്ലാ ജഡ്ജിയായി നിയമിച്ചു., അന്നാ ചാണ്ടി പിന്നീട് ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജിയായി. ആദ്യത്തെ സിമൻ്റ് ഹൈവേ തിരുവനന്തപുരം കന്യാകുമാരി (88 കി .മി.) നിർമ്മിച്ചു. ഗതാഗതം ദേശസാൽക്കരിക്കുന്ന ആദ്യ രാജ്യമായി തിരുവിതാംകൂർ .പദ്മനാഭപുരം പാലസ് ഇന്നത്തെ നിലയിൽ പുതുക്കി പണിതു. ട്രിവാൻഡ്രം ആർട് ഗാലറി എന്നു വേണ്ട അദ്ദേഹത്തിൻ്റെ നേട്ടങ്ങൾ അനവധിയാണ്.
കൊച്ചി, വിശാഖപട്ടണം, തൂത്തുക്കുടി തുറമുഖ നിർമ്മാണത്തിനു പിന്നിലും സി.പിയാണ് . ഇന്ത്യയിൽ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ച The Devadasi abolition bill അദ്ദേഹത്തിൻ്റെ സംഭാവനയാണ്. പുന്നപ്ര വയലാറിലും , ആലപ്പുഴയിലുമുണ്ടായ കമ്മ്യൂണിസ്റ്റ് സമരങ്ങളെ അടിച്ചമർത്തിയതിന് വളരെ വിമർശനങ്ങളെ നേരിടേണ്ടി വന്നു. (നെഹ്റു കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ നിരോധിച്ചു.)
1947 ൽ സ്വാതി തിരുനാൾ ജയന്തിയോടനുബന്ധിച്ച് സംഗീത കച്ചേരി നടക്കുമ്പോൾ അദ്ദേഹത്തിനു നേരെ വധശ്രമമുണ്ടായി. ആലപ്പുഴക്കാരൻ കെ.സി. എസ് മണി കറണ്ട് ഓഫ് ചെയ്തതിനു ശേഷം കച്ചേരി ഹാളിൽ അദ്ദേഹത്തിൻ്റെ കഴുത്തിനു വെട്ടി , കഴുത്തിൽ ഷാൾ ഉണ്ടായിരുന്നു. കഴുത്തിലും , കവിളിലും വിരലുകൾക്കും മുറിവേറ്റു, അദ്ദേഹം നടന്ന് അടുത്ത ആശുപത്രിയിലക്ക് പോയി, അതാണ് സി.പി. മൂക്കു പോയി സി.പി ഒളിച്ചോടിയെന്നൊക്കെ ധാരാളം കഥകൾ പറഞ്ഞു പരത്തി. അദ്ദേഹത്തിൻ്റെ മൂക്കിന് മുറിവ് പറ്റിയില്ലായിരുന്നു. ഇതെ തുടർന്ന് ദിവാൻ പദവി രാജിവച്ച് അദ്ദേഹം തിരുവിതാംകൂർ വിട്ടു.
മറ്റൊരു സ്ഥലത്തു നിന്ന് വന്നു , ഈ നാടിനെ നിസ്വാർത്ഥമായി സേവിച്ചു. പുരോഗതിക്കും, വികസനത്തിനും വേണ്ടി പ്രയഗ്നിച്ചു. കമ്മീഷൻ വാങ്ങിയില്ല, കൈക്കൂലി വാങ്ങിയില്ലാ, കൊള്ളയടിച്ചില്ല , ഒരു അഴിമതിയും നടത്തിയില്ല.
മഹാനായ ഭരണാധികാരി , എഴുത്തുകാരൻ, രാഷ്ട്രതന്ത്രഞ്ജൻ, വിദ്യാഭ്യാസ വിചക്ഷണൻ , എന്തൊക്കെയാവണം അതെല്ലാമാണ് സർ സി.പി.
1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വതന്ത്ര രാജ്യമായി നിൽക്കാൻ മഹാരാജാവ് ആഗ്രഹിച്ചു, സി.പി അനുകൂലിക്കുകയും , അല്ലെങ്കിൽ പാർലമെൻ്ററി വ്യവസ്ഥക്കു പകരം , അമേരിക്കൻ മോഡൽ ജനാധിപത്യമായിരിക്കും ഇന്ത്യക്ക് നല്ലതെന്നും വാദിച്ചു, ഇന്ത്യൻ യൂണിയനിൽ ഒരു ഫെഡറൽ സ്റ്റേറ്റാണ് നല്ലതെന്ന് ആയിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം. കേരളത്തിൻ്റെ ധാതു സമ്പത്തുകൊണ്ടു മാത്രം ഒരു സമ്പന്ന രാജ്യമാകാം കേരളത്തിനെന്ന് എന്നദ്ദേഹം പറഞ്ഞു. ആണവ പ്ലാൻ്റുകൾക്കും, ആണവ ആയുധങ്ങൾക്കും ആവശ്യമായ യുറേനിയം ഇവിടെ ധാരാളമുണ്ട്, ജനകീയ ൻമാർ കേരളത്തെ ഒരിടത്തും എത്തിച്ചില്ല.
1966 ൽ തൻ്റെ പുസ്തക രചനയുടെ ഭാഗമായി (A history of my times) ലണ്ടനിൽ എത്തി. 1966 സെപ്റ്റംബർ 26 ന് താൻ മെമ്പറായ നാഷണൽ ലിബറൽ ക്ലബിൽ പത്രലേഖകരോട് സംസാരിക്കുമ്പോൾ, പകൽ 11.30 ന് കസേരയിൽ നിന്ന് കുഴഞ്ഞുവീണ് അപ്പോൾ തന്നെ എൺപത്തിയാറാം വയസ്സിൽ വിട പറഞ്ഞു. മൂന്ന് ആൺമക്കൾ, ഭാര്യ വളരെ നേരത്തെ തന്നെ അന്തരിച്ചു. മകൻ്റെ മകൾ ലളിതാംബാൾ പത്തനാപുരം ഗാന്ധിഭവൻ അനാഥാലയത്തിൽ അന്തേവാസി, മുത്തച്ഛൻ്റെ സമ്പാദ്യ കൂടുതൽ കൊണ്ട്. ജനകീയൻമാരോ ?
കേരള ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായം തന്നെയാണ് സർ സി.പി. രാമസ്വാമി അയ്യർ.
പ്രണാമം.
കടപ്പാട്: ശരത്കൃഷ്ണൻ.