01/10/2024
" *ഹൃദ്യമീ ലാവ* " എന്ന നാടകത്തേപ്പറ്റി -
1980-കളിൽ കേരളത്തിലേ ഉദ്യേഗസ്ഥരായ മാതാപിതാക്കൾക്കിടയിൽ പടർന്നുപിടിച്ച ഒരു സാംക്രമിക രോഗമായിരുന്നു , മക്കളിൽ ഒരാളെയെങ്കിലും 'ഡോക്ടർ ' ആക്കുക എന്നത്. പിന്നീട് ഗൾഫ് പണത്തിൻ്റെ ഒഴുക്കിനനുസരിച്ച് അതു പിന്നെ ഉദ്യോഗസ്ഥരല്ലാത്ത മാതാപിതാക്കളിലേക്കും പടർന്നു. പല കാലങ്ങളിലായി ഈ മാരക വൈറസിന് പല ജനിതകമാറ്റങ്ങളും സംഭവിച്ച് എഞ്ചിനീയർ , ഐ. ടി , ഒടുവിലിപ്പോൾ 'സിവിൽ സർവ്വീസി ' ലെത്തി നിൽക്കുന്നു. ഇതുമൂലം രക്തസാക്ഷികളാകേണ്ടി വന്ന ഒരുപാട് മക്കൾ കേരളത്തിലെമ്പാടുമുണ്ട്. 80 കളിൽ ലഹരി അത്രയൊന്നും കയ്യകലത്തിലല്ലായിരുന്നതു കൊണ്ട് അതിൻ്റെ ഉപയോഗം വ്യാപകമായില്ല. പക്ഷേയിന്ന് ലഹരിയുടെ ഉപഭോക്താക്കളിലധികവും ഇത്തരം പഠന, ജോലി , ഭാരത്തിൻ്റെ ദയനീയ 'സാക്ഷി ' കളാണ്. ഒപ്പം മൈൻഡ് റിലാക്സേഷൻ എന്ന പേരിൽ പല സാമൂഹ്യവിരുദ്ധ നടപടികളിലേക്കും ഇക്കൂട്ടർ വളരെ വേഗം ചെന്നെത്തുന്നു. കൗമാരപ്രായത്തിൻ്റെ പക്വതയില്ലായ്മയും ഒപ്പം മാതാപിതാക്കളോടുള്ള മാനസിക അകൽച്ചയും കൂടിയാകുമ്പോൾ അപകടം പൂർണ്ണമാകുന്നു.
ഇത്തരമൊരു സാമൂഹ്യ പ്രശ്നത്തേ നാടകരൂപത്തിലവതരിപ്പിക്കാൻ കാണിച്ച പ്രതിബദ്ധതയേ അഭിനന്ദിക്കാതെ വയ്യ. സമയത്തിൻ്റെ ചട്ടക്കൂടിലൊതുക്കി ചടുലമായും എന്നാൽ വ്യക്തതയോടെയും ഓരോ രംഗവുംഅവതരിപിക്കാൻ സംവിധായകനായ ശ്രീ മീനമ്പലം സന്തോഷിനു സാധിച്ചിട്ടുണ്ട്.രംഗപടത്തേപ്പറ്റി - ആർട്ടിസ്റ്റ് സുജാതൻ മാഷിനപ്പുറമൊരു വാക്കില്ലല്ലോ. പശ്ചാത്തല സംഗീതവും കഥാനുഗതമായി ഒഴുകിയിരുന്നു. കവിതകൾ, വരികളുടെ ആശയഭംഗികൊണ്ടും ആലാപന മാധുരി കൊണ്ടും മനോഹരമായി . മിതമായ രംഗസജ്ജീകരണം ,കഥാഗതി ആവശ്യപ്പെടുന്ന തരം അതിഥി കഥാപാത്രങ്ങൾ ,പ്രകാശനിയന്ത്രണം ,തുടങ്ങി എല്ലായിടത്തും കയ്യടക്കം വ്യക്തമായിരുന്നു.
അമച്ചർ നാടകങ്ങളിൽ അമ്പലപ്പറമ്പുകളുടെ വിശാലതയിൽ അത്യാവശ്യമായിരുന്ന ചില ചില മാനറിസങ്ങൾ, നാടകീയ ചലനങ്ങൾ, സംഭാഷണങ്ങളിലേ അതിവൈകാരികത,ഇവ ചില കഥാപാത്രങ്ങളിലെങ്കിലും ചില സന്ദർഭങ്ങളിൽ വന്നു പോകുന്നുവോ എന്നു തോന്നി. വസ്ത്രാലങ്കാരത്തിൽ TV സീരിയലുകളിൽക്കാണുന്ന അസ്വാഭാവിക വേഷവിധാനങ്ങൾ നാടകരംഗത്ത് ആസ്വാദകരിൽ ആരോചകത്വം സൃഷ്ടിക്കാറുണ്ട്. അവതരണത്തിൻ്റെ സൂക്ഷ്മാംശങ്ങളിലേക്കു കടക്കുമ്പോഴേ ഇതൊരു പ്രശ്നമാകുന്നുളളു എന്നത് ആശ്വാസമാണ്. അന്യഭാഷാ സംഭാഷണങ്ങൾ മലയാള ഭാഷയുടെ സ്വരഅവതരണ അളവുകളിലേക്കു മാറ്റുന്നതും ചിലപ്പോഴെങ്കിലും കല്ലുകടിയായി തോന്നി. ആസ്വാദന മൂല്യങ്ങളിലേ കാലാനുസൃതമായ വ്യത്യാസങ്ങളും പുതിയ തലമുറയുടെ കാഴ്ചപ്പാടുകളും നാടകവേദികൾക്കും ബാധകമാണ്. അപ്പോൾ മാത്രമേ നാടക സംസ്കാരം സാധാരണ ജനങ്ങളിലേക്കെത്തുകയും സമൂഹം അതിനെ നെഞ്ചേററുകയും ചെയ്യൂ.
സാമൂഹ്യ പ്രസക്തമായ ഒരു വിഷയത്തേ കലയിലൂടെ കൈകാര്യം ചെയ്യുമ്പോഴുള്ള ഉത്തരവാദിത്തത്തേ അങ്ങേയറ്റം മനസിലാക്കുന്ന ശ്രീ രാജീവ് ഗോപാലകൃഷ്ണൻ എന്ന എഴുത്തുകാരൻ്റെ കൃതിയേ അതേ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് ഒരു നല്ല നാടകമായി പ്രേക്ഷകനു മുന്നിലെത്തിച്ച സംവിധായകൻ ശ്രീ മീനമ്പലം സന്തോഷിനും ഒപ്പം എല്ലാ അണിയറ പ്രവർത്തകർക്കും ഒരു കലാസ്വാദക എന്ന നിലയിൽ അഭിനന്ദനം അറിയിക്കുന്നു. വ്യത്യസ്ഥ വിഷയങ്ങളിലേക്ക് തൻ്റെ തൂലികയുമായി ദീർഘദൂരം സഞ്ചരിക്കാൻ ശ്രീ.രാജീവ് ഗോപാലകൃഷ്ണൻ എന്ന സാഹിത്യകാരന് കഴിയട്ടെ എന്ന ആശംസയോടെ നിർത്തട്ടെ.......സ്നേഹപൂർവ്വം മിനി സതീഷ്.