Adayalam Publications

Adayalam Publications Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adayalam Publications, Book shop, Konark Building Menon Road, Naikkanal, Thrissur.

We started on the first November 2017 in the cultural capital of Kerala with the intention of fostering a real habit of reading, cultural activities, and publication sector among the natives. പുതിയൊരു വായനാസംസ്കാരത്തിലേക്കും സാംസ്കാരിക പ്രവര്‍ത്തനത്തിലേക്കും അതിന്‍റെ ഭാഗമായ പ്രസാധനരംഗത്തേക്കും മലയാളിയുടെ നാളെകളെ ആനയിക്കുകയെന്ന ലക്ഷ്യത്തോടെ 2017 നവംബര്‍ 1 ന് കേരളപ്പിറവിദിനത്തില്‍സാംസ്കാരിക തലസ്ഥാനമ

ായ തൃശ്ശൂര്‍കേന്ദ്രമായി ആരംഭിച്ചു. എഴുത്തുകാരുടെയും പുസ്തകപ്രേമികളുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തില്‍ എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പുരോഗമനാത്മകവും നവോത്ഥാനപരവുമായ ഒരു സര്‍ഗ്ഗാത്മകപ്രവര്‍ത്തനം ഉറപ്പുവരുത്തുകയെന്നതാണ് ഈ സംരംഭത്തിന്‍റെ പ്രാഥമികലക്ഷ്യം. ഇതിനുവേണ്ടി വായനയുടെ പുതിയൊരു അടയാളപ്പെടുത്തലിനായി ഒരുങ്ങുകയാണ് അടയാളം പബ്ലിക്കേഷന്‍സ്.

പ്രവര്‍ത്തനപഥത്തില്‍ ഞങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന ചില മാര്‍ഗ്ഗരേഖകള്‍ താഴെ പറയുന്നു,

• മലയാള സാഹിത്യത്തിന്‍റെ വളര്‍ച്ചക്കു ഗതിപകരുന്നതും പ്രോത്സാഹജനകവുമായ പുസ്തകങ്ങളും ഇതര പ്രസിദ്ധീകരണങ്ങളും കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കുകയും അത് വിവിധ മേഖലകളിലെ വായനാസമൂഹത്തിലെത്തിക്കുകയും സാംസ്കാരിക ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്യുക.

• മുഖ്യധാരാ വായനാചക്രവാളത്തിനകത്തു നില്‍ക്കുന്ന എഴുത്തുകാരോടൊപ്പംതന്നെ പുതിയ പ്രതീക്ഷ പകരുന്ന എഴുത്തുകാരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക.

• ലോകമെങ്ങുമുള്ള സമകാലിക സാഹിത്യ പ്രവണതകളെ കഴിയുന്നത്ര അപ്പപ്പോള്‍തന്നെ മലയാളത്തിലെത്തിക്കുവാനും അത്തരം കൃതികളെയും വായനയെയും നമുക്കൊപ്പം ഇണക്കിച്ചേര്‍ക്കുകയും ചെയ്യുക.

• സാഹിത്യത്തോടൊപ്പം സിനിമ, നാടകം, നാടോടിവിജ്ഞാനീയം, തത്ത്വദര്‍ശനം, ചരിത്രം, ശാസ്ത്രം, കാര്‍ട്ടൂണ്‍, വിവരവിജ്ഞാനീയം തുടങ്ങിയ ഇതര മേഖലകളിലെയും വൈവിധ്യമാര്‍ന്നതും കാമ്പുള്ളതുമായ പുസ്തകങ്ങള്‍പ്രസിദ്ധീകരിക്കുക.

• പ്രസാധനത്തോടൊപ്പം അതാത് മേഖലകളില്‍നി നിഷ്ണാതരായവരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ സംഘടിപ്പിക്കുക.

• ഗ്രാമീണമേഖലകളില്‍ മുന്‍കൈയെടുത്ത് പുസ്തകപ്രദര്‍ശനം നടത്തുകയും കൂട്ടായ്മകള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക.

• കുട്ടികള്‍ക്ക് മാനസികോല്ലാസവും വിജ്ഞാനവും പകരുന്ന ബാലസാഹിത്യപുസ്തകങ്ങളുടെ വിപുലമായ പ്രസാധനവും പ്രചാരണവും.

• ഭാരതീയ ക്ലാസ്സിക് കലകളെ അധികരിച്ച് ആധികാരികപുസ്തകങ്ങളുടെ വിപുലമായ ശേഖരം ഒരുക്കുക.

• വിശ്വവിഖ്യാത ക്ലാസിക് രചനകള്‍ മലയാളത്തില്‍ സംഗൃഹീതമായും അല്ലാതെയും അവതരിപ്പിക്കുക.

• സാഹിത്യ, സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ അനുഭവത്തികവാര്‍ന്ന പ്രതിഭകളുമായുള്ള മുഖാമുഖങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ഓര്‍മ്മകള്‍, ജീവചരിത്രങ്ങള്‍, ആത്മകഥകള്‍ എന്നിവ പ്രസിദ്ധീകരിക്കുക.

• ഇലക്ട്രോണിക്സ് നവമാധ്യമങ്ങളിലൂടെ വായനയുടെ പുതിയ മേഖലകള്‍ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക.

• പുതിയ കാലത്തിനനുസരിച്ച് പുസ്തകവിപണിയെ പരിഷ്കരിച്ചെടുക്കുകയും പുസ്തകങ്ങള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം നടത്തുകയും ചെയ്യുക.

• അന്യഭാഷകളില്‍നിന്നുള്ള മികച്ച പുസ്തകങ്ങളെ കണ്ടെത്തി പരിഭാഷപ്പെടുത്തുകയും അടയാളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന മികച്ച മലയാളപുസ്തകങ്ങളുടെ അന്യഭാഷാപരിഭാഷകള്‍ക്ക് സാധ്യതകള്‍ ഒരുക്കുകയും ചെയ്യുക. ഇതിനാവശ്യമായ വിദഗ്തരുടെ ഒരു സമിതി ഉണ്ടാക്കുക.

നെട്ടൂർ ഗോപാലകൃഷ്ണൻ രചിച്ചു് അടയാളം പ്രസിദ്ധീകരിച്ച 'രമണ മഹർഷി പറഞ്ഞത്' എന്ന പുസ്തകത്തെകുറിച്ച് Anwar Hussain എഴുതിയ കുറ...
09/05/2024

നെട്ടൂർ ഗോപാലകൃഷ്ണൻ രചിച്ചു് അടയാളം പ്രസിദ്ധീകരിച്ച 'രമണ മഹർഷി പറഞ്ഞത്' എന്ന പുസ്തകത്തെകുറിച്ച് Anwar Hussain എഴുതിയ കുറിപ്പിൽനിന്ന്.

"ഞാനാരാണ് എന്നന്വേഷിക്കൂ" എന്ന് നിരന്തരമായി പറഞ്ഞു കൊണ്ടിരുന്ന രമണ മഹർഷി പറഞ്ഞ കാര്യങ്ങൾ നെട്ടൂർ ഗോപലകൃഷ്ണൻ രമണ മഹർഷി പറഞ്ഞത് എന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു. അടയാളം ബുക്ക്സ് ആണ് പ്രസാധകർ. വെറുതെ ഓടിച്ചു വായിച്ചു പോകേണ്ട ഒരു പുസ്തകമല്ല ഇത്. രമണ മഹർഷി ഗഹനമായ തത്വചിന്തകൾ പറഞ്ഞിരുന്നു. അതിനെ ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന ഭാഷയിൽ ശ്രീ ഗോപലകൃഷ്ണൻ നമ്മിലേക്ക് പകരുന്നു. വചനാമൃതം എന്ന പേരിൽ ഡി സി ബുക്ക്സ് രമണ മഹർഷി പറഞ്ഞതൊക്കെ രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മവിദ്യയും ആത്മ സാക്ഷാത്കാരവും തുടങ്ങി രമണ മഹർഷിയുടേതായി പത്തിലധികം കൃതികൾ മലയാളത്തിൽ ലഭ്യമാണ്. ഈ ഗ്രന്ഥങ്ങളെല്ലാം ഉണ്ടായിരിക്കെ ഈ പുസ്തകത്തിന് എന്താണ് പ്രസക്തി?
മഹർഷിയുടെ മൊഴികളെ മറ്റ് ഗുരുക്കന്മാരുടെ മൊഴികളോട് ചേർത്തുവച്ച് അവതരിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിലെ കുറിപ്പുകളുടെ പ്രത്യേകത. ഉദാഹരണത്തിന് തീവണ്ടിയിൽ യാത്ര ചെയ്യുന്നവർ അവരുടെ സാധനങ്ങൾ തീവണ്ടി വഹിച്ചു കൊള്ളും എന്നറിഞ്ഞ് എങ്ങനെയാണോ അവ തങ്ങളുടെ തലയിൽ ചുമക്കാതെ യാത്ര ചെയ്യുന്നത്, അതുപോലെ തന്നെ പരമമായ ഒരു ശക്തി എല്ലാത്തിനെയും വേണ്ട പോലെ നിലനിർത്തുമെന്ന് അറിഞ്ഞു അവരവരുടെ ചുമതലകളുടെ ഭാരം ചുമക്കാതെ ആ ശക്തിയിൽ ഇറക്കിവെച്ച് സ്വതന്ത്രരാവണം. ഇത് പറഞ്ഞിട്ട് ശ്രീ ഗോപാലകൃഷ്ണൻ ശ്രീരാമകൃഷ്ണ പരമഹംസനിലേക്ക് പോകുന്നു. അദ്ദേഹം പറയും, ദൈവത്തിൻറെ കാറ്റിൻറെ ദിശ അനുഭവിച്ചറിഞ്ഞാൽ നിങ്ങളുടെ വള്ളം നിങ്ങൾ തുഴയേണ്ട കാര്യമില്ല, ദൈവത്തിൻറെ കാറ്റ് നിങ്ങളുടെ വള്ളത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇത് വായിച്ചപ്പോൾ ഞാൻ ഓർത്തത് പരിശുദ്ധ ഖുർആനിലെ ഒരു വാക്യമാണ് നിങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുക. അതിൻറെ അർത്ഥം ദൈവം ചെയ്തോട്ടെ നാം ഒന്നും ചെയ്യേണ്ടതില്ല എന്നതല്ല. ചെയ്യേണ്ടത് നാം ചെയ്യണം. പക്ഷേ കർമ്മഫലം തരും ഈശ്വരനല്ലോ എന്ന സങ്കല്പമാണ്. അത് നമുക്ക് സമാധാനം നൽകും. കടുത്ത നിരാശയിൽ നിന്നും നമ്മളെ സംരക്ഷിക്കും.
രമണ മഹർഷി പറയുന്ന പലതും ഗഹനം എന്ന് തോന്നിക്കാതെ ജീവിതത്തോട് ചേർന്നുനിൽക്കുന്നതാണ്. മഹർഷി ഉന്നതങ്ങളിൽ നിന്നല്ല നമ്മോട് സംവദിക്കുന്നത്, നമ്മുടെ തൊട്ടടുത്ത്, നമ്മളെ ചേർത്തു പിടിച്ചാണ്.
തൻറെ ശിഷ്യന്മാർ അമിതമായ ഭക്തിയുടെ ആവേശത്തിൽ ചെയ്യുന്ന തെറ്റായ കാര്യങ്ങളെ അദ്ദേഹം വിലക്കുന്നു. മഹർഷിയുടെ കാല് കഴുകിയ ജലം തീർത്ഥമായി ഉപയോഗിക്കുക തുടങ്ങിയവ അദ്ദേഹം നിരുത്സാഹപ്പെടുത്തി. സാധാരണ കാണപ്പെടുന്ന ആൾദൈവങ്ങളും ആത്മീയ ആചാര്യന്മാരും തമ്മിലുള്ള വ്യത്യാസം ഇതാണ്. പക്ഷേ ഭക്തർ ഇവരെയും ദൈവമാക്കുന്നു എന്നുള്ളതാണ് ഏറെ രസകരം. ഇവർ അവരോട് ദൈവത്തെക്കുറിച്ച് അങ്ങനെ പറഞ്ഞിരിക്കെ എങ്ങനെയാണ് അതേ ഗുരുവിനെ അവർ ദൈവമാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
ഞാൻ ആരാണ് എന്ന് നിരന്തരം അന്വേഷിച്ചു ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങി കൊണ്ട് ഹൃദയത്തിലെത്തി ബ്രഹ്മത്തെ അറിയാനാണ് മഹർഷി പറഞ്ഞത്. ഒരു സൂഫി ഗുരു പറഞ്ഞു ആർക്കുതന്നെ എന്നെ അറിഞ്ഞുകൂടാ. പക്ഷേ എനിക്ക് എന്നെ നന്നായി അറിയാം. ഈ വാക്കുകളിലാണ് കഴമ്പുള്ളത്. നമുക്ക് നമ്മെ നന്നായി അറിയാൻ കഴിയണം. നമ്മെ അന്വേഷിച്ചു നമ്മൾ മറ്റുള്ളവരിലേക്ക് ഓടരുത്. അവർ നമ്മെ മനസ്സിലാക്കണമെന്നില്ല.
എല്ലാവരും പറയുന്ന ഒരു പല്ലവിയുണ്ട് - സമയമില്ല സമയമില്ല എന്ന്. മഹർഷി പറയുന്നു "സമയത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ മനസ്സിലുള്ളതാണ്" സമയത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. സമയം നമ്മൾ കണ്ടെത്തുന്നതല്ലേ?
നാരായണഗുരു പറയുന്നത് വളരെ ശ്രദ്ധേയമാണ്. ദൈവത്തിനും നമുക്കും ഇടയിൽ വലിയ മറയുണ്ടാക്കാൻ പൗരോഹിത്യം ശ്രമിക്കുമ്പോൾ, ഗുരു പറയുന്നത് നമുക്കിവിടം യാതൊരു മറയും കാണാൻ സാധിക്കുന്നില്ല എന്നാണ്. നാമും ദൈവവും ഒന്നായിരിക്കുന്നു. അത്രമേൽ നമ്മോട് ചേർന്നിരിക്കുന്ന ദൈവത്തെ തേടാൻ വിഡ്ഢികളായ നാം മധ്യവർത്തികളെ ആശ്രയിക്കുകയാണ്.
രമണ മഹർഷിയെ പോലെയുള്ള ആത്മീയ ആചാര്യന്മാർ വിഭൂതികൾ കാട്ടിയിട്ടില്ല. അവർക്ക് അത്ഭുത സിദ്ധിയും ഇല്ല. അവർ സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തരാവുന്നത് ലളിതമായ, അത്യാഗ്രഹങ്ങൾ ഇല്ലാത്ത, ആർഭാടങ്ങളില്ലാത്ത ജീവിതം കാഴ്ചവച്ചു കൊണ്ടാണ്. അവരുടെ ചിന്തകളിൽ മനുഷ്യരെ ചേർത്തു പിടിച്ചു കൊണ്ടാണ്. തൃഷ്ണയെ ശമിപ്പിക്കാൻ ബുദ്ധൻ പറഞ്ഞത് അത് സർവ്വദുഃഖങ്ങളെയും ശമിപ്പിക്കും എന്നതു കൊണ്ടാണ്. പക്ഷേ ലൗകികമായ ആഗ്രഹങ്ങളെ സാധാരണ മനുഷ്യർക്ക് ഒഴിവാക്കാൻ ആവില്ല.
ഒരു പുസ്തകം അതിൽ സന്നിവേശിപ്പിക്കുന്ന ആശയങ്ങൾക്ക് അപ്പുറത്തേക്ക് നമ്മുടെ ചിന്തയെ കടത്തിവിടുമ്പോൾ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു. ഇവിടെ രമണ മഹർഷിയുടെ മൊഴികൾക്കും അപ്പുറം, പരമഹംസരെ പോലെ, ബുദ്ധനെ പോലെ, സൂഫികളെ പോലെ നിരവധി ആചാര്യന്മാരെ ചേർത്തുവയ്ക്കുമ്പോൾ നമ്മുടെ ചിന്തകളും ആകാശത്തോളം ഉയരുന്നു.

രമണമഹർഷി പറഞ്ഞത്
നെട്ടൂർ ഗോപാലകൃഷ്ണൻ
അടയാളം ബുക്സ്
വില: 200 രൂപ (2023)

https://www.adayalam.co.in/book-details/ramanamaharshi-paranjath.html

ഒഴുകിപ്പോയൊരു കാലത്തിന്റെ വിട്ടൊഴിയാത്ത ഓർമകൾ(അടയാളം പ്രസിദ്ധീകരിച്ച അഷ്ടമൂർത്തിയുടെ 'ശ്രീലകത്തെ സാളഗ്രാമങ്ങൾ' എന്ന പുസ്...
09/05/2024

ഒഴുകിപ്പോയൊരു കാലത്തിന്റെ വിട്ടൊഴിയാത്ത ഓർമകൾ

(അടയാളം പ്രസിദ്ധീകരിച്ച അഷ്ടമൂർത്തിയുടെ 'ശ്രീലകത്തെ സാളഗ്രാമങ്ങൾ' എന്ന പുസ്തകത്തെകുറിച്ച് ഡോ. സ്വപ്ന സി. കോമ്പാത്ത് എഴുതിയ കുറിപ്പിൽനിന്ന്)

ഒന്ന് കണ്ണടച്ചാൽ കൺമുന്നിൽ പഴയ അവധിക്കാലത്തിന്റെ തിരശ്ശീലയുയരും. എന്തു രുചിയായിരുന്നു ആ കാലത്തിന്! അത് വെറും തോന്നലാകുമെന്ന് ഇന്നത്തെ കുട്ടികൾ കരുതുമായിരിക്കും ഒരിക്കലുമല്ല. 'നിപ'യെന്നൊന്നും കേട്ടുകേൾവി പോലുമില്ലാത്ത അക്കാലത്ത് മാവിലേക്ക് കല്ലോ വടിയോ വലിച്ചെറിഞ്ഞും അല്ലാതെയും കിട്ടുന്ന പച്ച/പഴുത്ത മാങ്ങകൾ ഒന്ന് കഴുകുകപോലും ചെയ്യാതെ ഉടുത്തിരിക്കുന്ന ഉടുപ്പിലോ ട്രൗസറിലോ ഒന്നു തുടച്ചു മണ്ണ് കളഞ്ഞു കടിച്ചു മുറിച്ചു പങ്കുവെച്ചിരുന്നു. എവിടേലും ഒരു ചക്ക പറിച്ചെടുത്ത് എവിടേലും കൂട്ടം കൂടിയിരുന്ന് ഒന്നിച്ച് കഴിച്ചിരുന്ന കാലം.

കുപ്പായക്കീശയിലെ പുളിങ്കുരുവിനും മല്ലിക്കുരുവിനും വേണ്ടി പരസ്പരം യാചിച്ചിരുന്ന ഒരു വലിയ സൗഹൃദക്കാലം. പറമ്പ് ആരുടേതായാലും അവിടെയുണ്ടാകുന്ന പേരക്കയും ചാമ്പക്കയും റൂബിക്കയും നെല്ലിക്കയും പുളിയുമെല്ലാം മരങ്ങൾ തങ്ങൾക്ക് ഇഷ്ടദാനമായി തന്നതാണെന്ന് സംശയലേശമെന്യേ കുട്ടികൾ മനസ്സിലാക്കിയിരുന്ന കാലം. കഴിച്ചാൽ ചൂടുകുരു ഉണ്ടാകുമെന്ന് പറഞ്ഞു കൊണ്ട് തന്നെ കശുമാങ്ങ കടിച്ചു പറിച്ചു അതിന്റെ ചാറിറ്റിച്ച് കുപ്പായങ്ങളിൽ പുള്ളി കുത്തിയിരുന്ന കാലം. ദാഹിക്കുമ്പോൾ ഏതെങ്കിലും കിണറ്റിൽനിന്ന് പാളതൊട്ടി കൊണ്ട് കോരി കുടിച്ചിരുന്ന വെള്ളത്തിന് പോലും അന്ന് എന്തൊരു രുചിയായിരുന്നു.

ഇതുകൂടാതെ അല്പം കൂടി ആർഭാടമുള്ള മറ്റു ചില തീറ്റക്കാര്യങ്ങളും ഉണ്ട്. ആരുടെയെങ്കിലും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ചക്ക, കൊള്ളി വറ്റലുകൾ, ചക്കവരട്ടി, തൃശ്ശൂർ പൂരത്തിന്റെ ഓർമചിന്തുകളായ പൂരപ്പലഹാരങ്ങൾ, വിഷുവിന്റെ ഉണ്ണിയപ്പം ,ഈസ്റ്ററിന്റെ വട്ടേപ്പം തുടങ്ങിയ പലതും ജാതിയേയും മതത്തേയും കുറിച്ച് ചിന്തിക്കാൻ പോലും നേരമില്ലാതെ ഞങ്ങൾ പങ്കിട്ടു രുചിച്ച കുട്ടിക്കാലം. കൈനീട്ടത്തിന്റെ ധാരാളിത്തത്തിൽ പോം പോം എന്ന് വിളിച്ച് കൈയിലേക്ക് വന്നുചേരുന്ന ഐസ്ഫ്രൂട്ടും പെട്ടിക്കടയിലെ ചില്ലുഭരണിയിൽ നിന്നും കൂട്ടം തെറ്റിയെത്തുന്ന കടല മിഠായി, തേൻ നിലാവ്, ചുക്കുണ്ട, പൊട്ടുകടല, കുട്ടികൾക്ക് ഉരിഞ്ഞെടുത്തു കഴിക്കാൻ വേണ്ടി മാത്രം പഴുത്തു നിൽക്കുന്ന നാടൻ വാഴക്കുലകൾ ഇനിയും എത്രയെത്ര രുചിയോർമ്മകൾ .

വളർച്ചയിൽ ഞങ്ങളതെല്ലാം ഒളിപ്പിച്ചു കൊണ്ട് പക്വതയുടെ മുഖം മൂടിയണിഞ്ഞു. ജയ് വിളികളിലേക്കും പരീക്ഷകളിലേക്കും ഇന്റർവ്യൂകളിലേക്കും ജീവിതത്തിന്റെ ഉൾച്ചൂടുകളിലേക്കും പരസ്പരം തിരിച്ചറിയാത്ത മട്ടിൽ യാത്ര തുടങ്ങി.. ഭൂതല സംപ്രേക്ഷണത്തിന് മുന്നിൽ കൂട്ടുകൂടിയിരുന്നവർ മൊബൈലിന്റെ ലോകത്തിലേക്ക് ഒറ്റയായി നടന്നകന്നു. നമ്മെ ഇന്നത്തെ നമ്മളായി പരുവപ്പെടുത്തിയെടുക്കാൻ കാലം എന്തൊക്കെ കാര്യങ്ങളാണ് ചെയ്തത്. അതിന്റെ മൂശയിലിട്ട് കാലം നമ്മെ പലതവണ ഉടച്ചു വാർത്തു.

കാലം വല്ലാത്തൊരു മായാജാലക്കാരനാണ്. എള്ളെണ്ണ തേച്ചു മിനുക്കിയ മുടിയിഴകളിൽ നരയുടെ കസർത്തു കാട്ടിയതിന്റെ പരിഭവത്തിൽ പറയുന്നതല്ല. എന്തൊക്കെ മാറ്റങ്ങളാണത് നമ്മിലുണ്ടാക്കിയത്. എന്തൊക്കെയാണത് തട്ടിപ്പറിച്ചത്? ഒന്നോർത്തു നോക്കൂ, വെറും പതിറ്റാണ്ടുകൾ കൊണ്ട് സൈക്കിളുകളുടെ അവകാശികളായി കുട്ടികളെ മാത്രമായത് പ്രഖ്യാപിച്ചു കളഞ്ഞില്ലേ? ഉച്ചത്തിൽ പാട്ടുപാടിയിരുന്ന, ഡയലോഗുകൾ പറഞ്ഞിരുന്ന സിനിമാകൊട്ടകകളെ കല്യാണമണ്ഡപമാക്കിക്കളഞ്ഞില്ലേ? ഒന്നോ രണ്ടോ വീട്ടിൽ മാത്രമുണ്ടായിരുന്ന, ഏറ്റവും വലിയ ആഡംബരമെന്ന് ധരിച്ചിരുന്ന കാറിനെ എല്ലാ വീടിന്റെയും മുന്നിൽ വെറുതെ ഉറക്കി കിടത്തിയിരിക്കുന്നതു കണ്ടില്ലേ? മായാജാലക്കാരനെ പോലെ കാലമൊന്ന് വടിചുഴറ്റിയപ്പോഴേക്കും നമ്മുടെ പെട്ടിക്കടകളും ചായക്കടകളും പലചരക്കുകടകളും നിന്നിടത്തെല്ലാം സൂപ്പർമാർക്കറ്റുകളും ഹോട്ടലുകളും രൂപംകൊണ്ടു.

തീർന്നില്ല, കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടത് മന്ദാരവും ചെമ്പരത്തിയും കോളാമ്പിയും ശംഖുപുഷ്പവും ശീമക്കൊന്നയും മൈലാഞ്ചിയും നീറോലിയും കിന്നാരം പറഞ്ഞുനിന്ന വേലിക്കൂട്ടത്തെയത് കോൺക്രീറ്റ് മതിലുകളാക്കി കളഞ്ഞു. ഓർമയുടെ തൊപ്പിയിലേക്ക് ആവാഹിച്ച് കയറ്റിയ ഓലക്കുടിലുകളേയും ഓടുവീടുകളെയും പിന്നീടത് പുറത്തക്ക് വിട്ടിട്ടില്ല. ചാണകം മെഴുകിയ മുറ്റത്തിന്റെ ലാളിത്യത്തിന് മുകളിലേക്ക് പാവിങ്ങ് ടൈലിന്റെ ഗാംഭീര്യത്തെ പ്രതിഷ്ഠിച്ചു. അമ്മൂമ്മക്കഥകളിൽ പറഞ്ഞു കേട്ടിട്ടുള്ള ഭൂതത്താൻ ഒറ്റരാത്രി കൊണ്ട് വലിയ കോട്ടയും കൊട്ടാരവുമെല്ലാം നിർമ്മിച്ചതു പോലെ, നോക്കി നോക്കിയിരിക്കെ നമ്മുടെ പാടങ്ങളെയെല്ലാം അപ്രത്യക്ഷമാക്കിക്കൊണ്ടത് വലിയ കെട്ടിടങ്ങളെ ഉയർത്തിയെടുത്തു. എന്തൊക്കെയോ മന്ത്രം ചൊല്ലിക്കൊണ്ട് തൂവാല വീശിയപ്പോൾ നമ്മുടെ വൈദ്യശാലകളും അരിമില്ലുകളുമെല്ലാം എങ്ങോ പോയൊളിച്ചു. ചെമ്മൺ വഴികൾ ടാർറോഡുകളായി രൂപാന്തരം പ്രാപിച്ചു.

കാലം ഇടതടവില്ലാതെ അതിന്റെ മായാജാലങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. പോസ്റ്റ്മേന്റെ ബെല്ലടിക്കായി കാതോർത്തുനിന്ന കത്ത് കാലത്തെയത് കുത്തിക്കൊന്നില്ലേ? നമ്മൾ വിശ്വസിച്ചതെല്ലാം തെറ്റാണെന്ന് വീണ്ടും വീണ്ടും പഠിപ്പിച്ചു കൊണ്ടിരിക്കുന്നില്ലേ? അണുകുടുംബത്തിലേക്ക് ചേക്കേറിയ നമ്മൾ അണുവിനെ ഭയന്ന് കുടുംബത്തിനുള്ളിൽ ഒളിച്ച് കഴിയുന്നു. അവധി കിട്ടിയിട്ട് വേണം അയൽപക്കത്തുള്ളവരെ പരിചയപ്പെടാനെന്ന് കൊതിച്ചവർ കൊറോണ പേടിച്ച് അവിടങ്ങളിലേക്ക് മുഖം കൊടുക്കാതിരിക്കുന്നു. ഇപ്പോൾ സുരക്ഷിതരാണെങ്കിലും ഇനിയെന്ത് എന്ന ചിന്തയിൽ പേടിച്ച് പുറന്തോടിനുള്ളിലേക്ക് വലിയുന്നു. നിർബന്ധമായും പുറത്തേക്ക് വരേണ്ടി വരുമ്പോഴൊക്കെ ആശങ്കകൾ കൊണ്ട് വലയുന്നു.

എല്ലാറ്റിനെയും മറികടക്കാൻ സാഹിത്യത്തിനു കഴിയുമെന്നുറപ്പിച്ച് താളുകളിലഭയം കണ്ടെത്തുന്നു. അവയിലൊന്ന് എന്നെ ഹൃദയത്തോടു ചേർത്തു പിടിക്കുന്നു. അമ്മയുടെ നെഞ്ചിലെ ചൂടാൽ പൊതിയുന്നു. മറന്നുപോയ പലതിനെയും വീണ്ടെടുത്തു തരുന്നു. ചൂട്ടുകറ്റകളും ടോർച്ചും റേഡിയോയുമുള്ള ഒരു കാലത്തെ കൈക്കൊണ്ട് തൊടാൻ പറ്റുന്നു.. നിരാശകളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട്, നീരൊഴുക്കുള്ള പുഴയിലൊന്നു മുങ്ങി നിവർന്ന സ്വച്ഛതയനുഭവിപ്പിച്ച ആ പുസ്തകമേതെന്നല്ലേ.. അടയാളം പബ്ലിക്കേഷൻസിന്റെ 'ശ്രീലകത്തെ സാളഗ്രാമങ്ങൾ'.

മലയാളം കണ്ട ഏറ്റവും മികച്ച കഥാകൃത്തുക്കളിലൊരാളായ അഷ്ടമൂർത്തിയുടെ മുപ്പത് ലേഖനങ്ങളാണ് കൃതിയുടെ ഉള്ളടക്കം. 2007 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ വിവിധയിടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണിത്. രസകരമായ തലക്കെട്ടുകളിൽ മൂന്നുമുതൽ ആറുവരെ പേജ് ദൈർഘ്യത്തിൽ ലളിതസുന്ദരമായി വിവിധ വിഷയങ്ങളിലേക്ക് അദ്ദേഹം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. നമ്മൾ പിന്നിട്ട കാലത്തിന്റെ നന്മയിലേക്ക്, അത്ഭുതങ്ങൾ നഷ്ടപ്പെടുന്ന പുതിയ കാലത്തിന്റെ വിഹ്വലതയിലേക്ക്, പുത്തൻ മണമുള്ള പാഠപുസ്തകങ്ങളിലേക്ക്, മറന്നു പോയ മഷിപ്പേനകളിലേക്ക്, കുറ്റിയയറ്റു പോയ വയറ്റാട്ടിമാരിലേക്ക് ഒക്കെ നമ്മുടെ ചിന്തകളെ വ്യാപരിപ്പിക്കുന്നു.

ഏറ്റവും ലളിതമായ വാക്കുകളിലൂടെ നമ്മൾ നടന്നു തീർത്ത വഴികളിലേക്ക് തിരിച്ചു നടത്തുന്നു. അതിതീവ്രമായ രാഷ്ട്രീയബോധവും അതിസൂക്ഷ്മമായ നിരീക്ഷണങ്ങളും അടയാളപ്പെടുത്തുന്നു. മദ്യത്തേക്കാൾ വലിയ ലഹരിയായി ഇൻറർനെറ്റ് നമ്മിൽ വല മുറുക്കിയതിനെ ചൂണ്ടിക്കാണിക്കുന്നു. നമുക്കു മുമ്പും ഈ പ്രപഞ്ചം ഉണ്ടായിരുന്നുവെന്നും നമുക്ക് ശേഷവും അതുണ്ടാവുമെന്നും അംഗീകരിക്കാനുള്ള നമ്മുടെ മടിയെ മറനീക്കികാണിക്കുന്നു. മുപ്പതിനുതാഴെയുള്ളവർ പൊതുസ്ഥലത്തെത്താതിന്റെ ആശങ്ക, അടിച്ചു കൂട്ടുന്ന ഫ്ലക്സുകളും അതിലെ അക്ഷര,വ്യാകരണത്തെറ്റുകളും, ഉത്തരേന്ത്യൻ ആചാരങ്ങളും ഉത്സവങ്ങളും കേരളീയതയുടെ മുകളിൽ ആധിപത്യം ചെലുത്തുന്നത് തുടങ്ങി മലയാളി അറിയാതെ പോകുന്ന അപകടങ്ങളെയദ്ദേഹം തുറന്നു പറയുന്നുണ്ട്.

ജാതിയിലേക്കും മതത്തിലേക്കുമുള്ള നമ്മുടെ തിരിച്ചുപോക്കും അതുണ്ടാക്കാൻ പോകുന്ന വിപത്തും മറച്ചുവെക്കുന്നില്ല. എല്ലാറ്റിനുമുപരിയായി കരച്ചിൽ നല്ല വ്യവഹാരമാണെന്നും കരയുന്നതിനായി സൗകര്യമൊരുക്കുന്ന ടോക്യോവിലെ മിത്സുയി ഗാർഡൻ യോത്സുയ എന്ന ഹോട്ടൽ ശൃംഖലയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. കരച്ചിൽ എന്ന വ്യവഹാരത്തിന്റെ പ്രസക്തി ഇപ്പോഴാണ് ബോധ്യപ്പെടുന്നത്. എത്ര നാളായിട്ടുണ്ടാവും നമ്മളൊന്ന് കരഞ്ഞിട്ട്? ആർദ്രത ഇത്രമേൽ നമ്മളിൽ നിന്ന് വറ്റിപ്പോയോ? ഋഷിതുല്യമായ ക്രാന്തദർശിത്വത്തോടെ അഷ്ടമൂർത്തി എന്നോ എഴുതി വെച്ച ഈ ലേഖനങ്ങൾ ഒരു പുത്തനുണർവ് നൽകുന്നുണ്ട്. തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

"Literature is the most agreeable way of ignoring life." പലപേരുകളിലെഴുതിയ ഫെർണാണ്ടോ പെസ്സോവ പറഞ്ഞത് ആപ്തവാക്യമായെടുക്കാം. ഈ കെട്ട കാലത്തെ സാഹിത്യം കൊണ്ട് ജ്ഞാനസ്നാനം ചെയ്യിക്കാം.

https://www.adayalam.co.in/book-details/sreelakathe-salagramangal.html

വാക്കുകൾ പാതിയിൽ നിലയ്ക്കുന്നു: വിട...
06/04/2024

വാക്കുകൾ പാതിയിൽ നിലയ്ക്കുന്നു: വിട...

01/11/2023

ഉത്സവാഘോഷത്തിന്റെ വർണ്ണക്കാഴ്ചകൾക്കിടയിൽ നമ്മുടെ അകംലോകത്തെ ഭരിക്കുന്നത്‌ അനീതിയും അസഹിഷ്ണുതയും അവയിൽനിന്നും ഉണ്ടായ ചോരയിറ്റുന്ന മുറിവുകളുമാണ്. ഓരംചേർന്നുനിൽക്കുന്നവരുടെയും ഇരയാക്കപ്പെട്ടവരുടെയും പക്ഷത്തു നിൽക്കുന്ന സാഹിത്യം എന്ന ജനകീയ മാധ്യമം നമ്മുടെയെല്ലാം ഉൾജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നു. ശമനൗഷധം പോലെ പ്രയോജനപ്പെടുത്താവുന്ന പുസ്തകങ്ങൾ വായനക്കാർക്കും എഴുത്തുകാർക്കും മദ്ധ്യേ നിവർത്തിവക്കുക എന്ന ദൗത്യനിർവഹണമാണ് പ്രസാധനം എന്ന കല. അടയാളം പുസ്തക പ്രസിദ്ധീകരണ രംഗത്ത് അഭിമാനപൂർവ്വം ആറുവർഷം പിന്നിടുന്നു.

പഴയവയ്ക്കും ചെറിയവയ്ക്കും സ്ഥാനമില്ലാത്ത സമൂഹത്തിൽ, ബദൽ സംസ്കാരത്തിന്റെ സൗന്ദര്യഭൂമിക തീർക്കാനാണ് അടയാളം ശബ്‌ദിച്ചത്. മുഖ്യധാരയോടൊപ്പം നിൽക്കുന്ന ഒരു സമാന്തര ചിന്താസമൂഹത്തെ സൃഷ്ടിക്കാൻ അടയാളത്തിന് കഴിഞ്ഞോ എന്നത് കാലം വിലയിരുത്തട്ടെ. സഹകരിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും സ്നേഹം, സാഹോദര്യം.

മലയാളത്തിൽ നവയുഗ സിനിമാതരംഗത്തിന് അടിസ്ഥാനവ്യാകരണവും അക്ഷരമാലയും ചമച്ചു തന്ന പ്രതിഭാശാലിയാണ് കെ.ജി. ജോർജ്. പെൺമനോജീവിതത്...
24/09/2023

മലയാളത്തിൽ നവയുഗ സിനിമാതരംഗത്തിന് അടിസ്ഥാനവ്യാകരണവും അക്ഷരമാലയും ചമച്ചു തന്ന പ്രതിഭാശാലിയാണ് കെ.ജി. ജോർജ്. പെൺമനോജീവിതത്തിൻ്റെ നാനാർത്ഥങ്ങൾ അഭ്രപാളിയിൽ ആവിഷ്കരിച്ച കെ.ജി. ജോർജ് സ്ത്രീപക്ഷ സിനിമാപ്രസ്ഥാനത്തിനും നാന്ദി കുറിച്ചു. കലാമൂല്യം തികഞ്ഞ ജനപ്രിയ സിനിമകൾ സാധ്യമാക്കി. കാണികളെ തിയറ്ററുകളിലേക്ക് വശീകരിച്ചടുപ്പിച്ചു. ക്ലാസിക് അനുഭവമായി മാറിയ യവനിക എന്ന ചലച്ചിത്രം വിശ്വസിനിമാ വേദിയിലേക്ക് മലയാളത്തെ ഉയർത്തി. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ നിറച്ചുവെച്ച സീനുകളിലൂടെ സാധാരണമനുഷ്യരുടെ ഹൃദയവികാരങ്ങൾക്ക് അദ്ദേഹം ദൃശ്യത നൽകി. ആശയസംവാദാത്മകമായ ഒരു കാലഘട്ടത്തിൻ്റെ നേർക്കാഴ്ചകൾ നമുക്ക് നൽകിയാണ് കെ.ജി.ജോർജ് വിട പറയുന്നത്. പ്രതികരണ ക്ഷമതയും ചിന്തകളും സർഗാത്മകതയും നിറയുന്ന ഒരു ക്യാമറയിലൂടെ ലോകം കാണിച്ചുതന്ന കലാപകാരിയായ ചലച്ചിത്രകാരന് അടയാളത്തിൻ്റെ അന്തിമാഞ്ജലികൾ...

രമണമഹർഷി പറഞ്ഞത്നെട്ടൂർ ഗോപാലകൃഷ്ണൻ | ₹200മഹാനായ ആധ്യാത്മികാചാര്യൻ രമണമഹർഷിയുടെ ആശയസംഹിതകൾ ആഖ്യാനം ചെയ്യുന്ന ഈ പുസ്തകം ഗ...
28/08/2023

രമണമഹർഷി പറഞ്ഞത്
നെട്ടൂർ ഗോപാലകൃഷ്ണൻ | ₹200

മഹാനായ ആധ്യാത്മികാചാര്യൻ രമണമഹർഷിയുടെ ആശയസംഹിതകൾ ആഖ്യാനം ചെയ്യുന്ന ഈ പുസ്തകം ഗഹനമായ തത്ത്വചിന്തകളെ അതീവലളിതമായി ആവിഷ്കരിക്കുന്നു. സാധാരണക്കാരായ വായനക്കാരോടും ആഴത്തിൽ സംവദിക്കുന്ന ഈ കൃതി രമണമഹർഷിയുടെ ദാർശനികലോകത്തെ ഉള്ളിൽ തട്ടുംവിധം പരിചയപ്പെടുത്തുന്നു.

ഇന്ത്യൻ തത്ത്വചിന്തയുടെ ഉത്തുംഗശൃംഗങ്ങളെ ചെന്നു തൊടുന്ന ഈ പുസ്തകം ഗഹനങ്ങളായ ദർശനങ്ങളെ അതീവ ലളിതമായാണ് ആവിഷ്കരിക്കുന്നത്. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഉൾച്ചേർന്ന വേദാന്തചിന്തകളെ സമകാലികർക്കുവേണ്ടി ആഖ്യാനം ചെയ്യുകയാണിവിടെ. കഥാരൂപത്തിനു, നാടകീയമായി, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സ്വീകാര്യമായ ഭാഷാശൈലിയിൽ മഹത്തായ ജീവിതത്ത്വങ്ങളെയാണ് രമണമഹർഷി നമുക്ക് മുന്നിൽ വെളിപ്പെടുത്തുന്നത്. അശാന്തികൾക്കു നടുവിൽ സമാധാന പൂർണമായ ജീവിതം സാധ്യമാക്കാനുള്ള അവസരമാണ് ഈ പുസ്തകം വായനക്കാർക്ക് സമ്മാനിക്കുന്നത്.

രമണമഹർഷി പറഞ്ഞുവെച്ചതെല്ലാം അതീവലളിതവും അഗാധവുമായിരുന്നു. നെട്ടൂർ ഗോപാലകൃഷ്ണൻ അതീവമനോഹരമായി അവയെല്ലാം നമുക്ക് മുന്നിൽ നിരത്തിവെയ്ക്കുന്നു. രമണമഹർഷിയുടെ വചനാമൃതത്തിൻ്റെ മികച്ചസമാഹാരം. മാനവജന്മത്തെ കൂടുതൽ അർത്ഥദീപ്തവും ആനന്ദപൂർണ്ണവുമാക്കാൻ ശ്രമിക്കുന്നവർക്ക് ഈ പുസ്തകം വഴികാട്ടിയാണ്.

വി.പി.പി ആയി പുസ്തകങ്ങൾ ലഭിക്കുന്നതിന് 8304800080 എന്ന മൊബൈൽ നമ്പറിൽ മേൽവിലാസം അയക്കുക. https://t.ly/7ZPsq എന്ന ലിങ്ക് വഴി വാട്ട്സ് ആപ്പിലും അറിയിക്കാവുന്നതാണ്. ആമസോണിൽ ഓർഡർ ചെയ്യുവാൻ https://amzn.to/47ReclX സന്ദർശിക്കുക.

https://www.adayalam.co.in/book-details/ramanamaharshi-paranjath

ഉള്ളു തുറക്കുന്ന നിഷ്കളങ്കമായ പൊട്ടിച്ചിരിയിലൂടെ മലയാളിമനസ്സിനെ വിമലീകരിച്ച ചലച്ചിത്രകാരനാണ് സിദ്ദിഖ്. സാധാരണവും ലളിതവുമ...
09/08/2023

ഉള്ളു തുറക്കുന്ന നിഷ്കളങ്കമായ പൊട്ടിച്ചിരിയിലൂടെ മലയാളിമനസ്സിനെ വിമലീകരിച്ച ചലച്ചിത്രകാരനാണ് സിദ്ദിഖ്. സാധാരണവും ലളിതവുമായ ഹാസ്യമുഹൂർത്തങ്ങൾ ആവിഷ്ക്കരിച്ചതിലൂടെ പതിവുരീതികളെ അദ്ദേഹം തിരുത്തി. കഥാപാത്രങ്ങൾ ചിരിക്കുന്നില്ലെങ്കിലും കാണികൾ കുടുകുടെ ചിരിച്ചു. സിദ്ദിഖ്, കേരളം അങ്ങയോട് കടപ്പെട്ടിരിക്കുന്നു, വെള്ളിത്തിരയിൽ ചിരിയുടെ മഹാവിസ്മയം സൃഷ്ടിച്ചതിന്.

ജോൺ പോൾ എഴുതി അടയാളം പ്രസിദ്ധീകരിച്ച 'ഓർമ്മകളുടെ ചാമരം' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തത് സിദ്ദിഖ് ആയിരുന്നു. ഒരു ചിരിയുടെ ദൂരത്തിനപ്പുറം എപ്പോഴും അങ്ങ് ഞങ്ങളുടെ ഒപ്പമുണ്ട്. അടയാളവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന മഹാനായ കലാകാരന് അന്തിമാഞ്ജലി...

ജനകീയഭരണാധികാരി ഉമ്മൻചാണ്ടി കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ്. സാധാരണക്കാരുടെ ദൈനംദിനപ്രശ്നങ്ങൾക്കു നടുവിൽ ഇറങ...
18/07/2023

ജനകീയഭരണാധികാരി ഉമ്മൻചാണ്ടി കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ്. സാധാരണക്കാരുടെ ദൈനംദിനപ്രശ്നങ്ങൾക്കു നടുവിൽ ഇറങ്ങിനിന്നു പ്രവർത്തിക്കാൻ ധീരത കാണിച്ച രാഷ്ട്രീയനേതാവ്. വായനക്കാർക്കു മുന്നിൽ ഒരു പുസ്തകംപോലെ മലയാളികൾക്കു മുന്നിൽ ഉമ്മൻചാണ്ടിയുടെ ജീവിതം തുറന്നു വെയ്ക്കപ്പെട്ടു. വരുംകാലത്ത് അദ്ദേഹത്തിന്റെ ഓർമ്മകൾ ഉജ്വലിക്കും. കേരളീയരുടെ തീരാനഷ്ടത്തിൽ അടയാളവും പങ്കുചേരുന്നു...

മലയാളത്തിലെ വലിയ എഴുത്തുകാരുടെ വിശിഷ്ടകൃതികൾക്ക് ചിത്രഭാഷ്യം നൽകിയ നമ്പൂതിരി വിട വാങ്ങുമ്പോൾ ഒരു കാലഘട്ടത്തിന്റെ മഹാവിസ്...
07/07/2023

മലയാളത്തിലെ വലിയ എഴുത്തുകാരുടെ വിശിഷ്ടകൃതികൾക്ക് ചിത്രഭാഷ്യം നൽകിയ നമ്പൂതിരി വിട വാങ്ങുമ്പോൾ ഒരു കാലഘട്ടത്തിന്റെ മഹാവിസ്മയമാണ് അസ്തമിക്കുന്നത്. വര കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ രേഖാചിത്രകലയിലെ കുലപതിയാണ് നമ്പൂതിരി. അലസമായ ഏതാനും രേഖകൾകൊണ്ട് കഥാപാത്രങ്ങൾക്ക് വൈകാരികമുഖഭാവങ്ങൾ നൽകുന്ന നമ്പൂതിരി കഥയുടെ ന്യൂക്ലിയസ് കണ്ടെത്തിയാണ് അത് നിർവ്വഹിക്കുന്നത്. നമ്പൂതിരിയുടെ വരയ്ക്കുള്ള അടിക്കുറിപ്പാണ് തന്റെ ഈ നോവൽ എന്ന് വി.കെ.എൻ. ഒരിക്കൽ പറഞ്ഞത് ഓർമ്മിക്കുക. ഐതിഹാസികമാനങ്ങൾ ഉള്ള നോവലുകൾക്കും കഥകൾക്കും വേണ്ടി നമ്പൂതിരി വരയൊരുക്കി. അതത്രയും വായനക്കാരുടെ ഹൃദയഭിത്തിയിൽ അനശ്വരമായി ആലേഖനം ചെയ്യപ്പെട്ടു. ദൃശ്യവ്യാഖ്യാനങ്ങൾകൊണ്ട് മഹത്തായ മുഹൂർത്തങ്ങൾ സൃഷ്ടിച്ച വരയിലെ അസാമാന്യപ്രതിഭയാണ് അദ്ദേഹം. നമ്പൂതിരി എന്ന കലയിലെ തമ്പുരാന് അടയാളത്തിന്റെ അന്ത്യ പ്രണാമം.

അക്ഷരസ്നേഹത്തിന്റെയും ആശയസംവാദങ്ങളുടെയും വഴിയിലൂടെ ഒരുപാട് ദൂരം നമ്മെ ഒപ്പം കൂട്ടിയ ആചാര്യനാണ് ജോൺ പോൾ. ചലച്ചിത്രകലയുടെ ...
23/04/2023

അക്ഷരസ്നേഹത്തിന്റെയും ആശയസംവാദങ്ങളുടെയും വഴിയിലൂടെ ഒരുപാട് ദൂരം നമ്മെ ഒപ്പം കൂട്ടിയ ആചാര്യനാണ് ജോൺ പോൾ. ചലച്ചിത്രകലയുടെ ജ്വരവും ലഹരിയും വായനക്കാരെ അനുഭവിപ്പിച്ച വിസ്മയിപ്പിക്കുന്ന തൂലികയുടെ ഉടമയാണ് ജോൺ പോൾ. 'ഒരേയൊരു ജോൺ പോൾ' എന്ന ഓർമ്മപുസ്തകം പ്രകാശനം ചെയ്തുകൊണ്ട്, ജോൺ പോളിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വായനാസമൂഹത്തെ മുന്നോട്ട് നയിക്കുന്ന ആ ഗുരുവാത്സല്യത്തിനു മുന്നിൽ അടയാളം ശ്രദ്ധാഞ്‌ജലി അർപ്പിക്കുന്നു.

വിജ്ഞാനദാഹികളായ വായനക്കാർ ഭൂമിയിലുള്ളിടത്തോളം കാലം പുസ്തകങ്ങൾക്ക് മരണമില്ല. ഇന്ന് ലോകപുസ്തകദിനം - അടയാളം പുസ്തക പ്രസാധനത്തോടുള്ള ആഭിമുഖ്യം ഊട്ടിയുറപ്പിക്കുന്നു. നന്മാർദ്രമായ മനസ്സുകൊണ്ട് വായനക്കാരെ തൊടുന്ന പുസ്തകങ്ങൾ അടയാളത്തിലൂടെ വരുന്നത് കാത്തിരിക്കുക...

നിഷ്കളങ്കതയുടെ ലാവണ്യം മലയാളസിനിമയെ തന്റേതാക്കി മാറ്റിയ ഇന്നസെന്റ് കാണികളെ ഒട്ടും ചൊടിപ്പിച്ചില്ല. നടന പാടവത്തിൽ വ്യത്യസ...
27/03/2023

നിഷ്കളങ്കതയുടെ ലാവണ്യം

മലയാളസിനിമയെ തന്റേതാക്കി മാറ്റിയ ഇന്നസെന്റ് കാണികളെ ഒട്ടും ചൊടിപ്പിച്ചില്ല. നടന പാടവത്തിൽ വ്യത്യസ്ത അനുഭവാവിഷ്കാരങ്ങളുടെ ഒരു സർവകലാശാല ആയിരുന്നു ആ അഭിനയജീവിതം. എന്നും ഇന്നസെന്റായി ജീവിച്ചതാണ് ആ മഹാനടന്റെ നേട്ടം. അരനൂറ്റാണ്ടായി മലയാളികളുടെ കൺവെട്ടത്ത് നിറഞ്ഞു നിന്ന ചിരിചന്തം. ഹാസ്യത്തിന് നാനാർത്ഥങ്ങളും പുതുഭാവപ്പകർച്ചകളും നൽകി ചലച്ചിത്രകലയെ ആഴമേറിയ അനുഭവമാക്കി മാറ്റിയ ഇന്നസെന്റ് തൃശ്ശൂരിന്റെ തനതുവാമൊഴിയെ സിനിമയുടെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ചു. വേഷമണിഞ്ഞാലും അഴിച്ചുവെച്ചാലും ഒരേ മനുഷ്യനായി നിന്നു. തോറ്റിടങ്ങളിലെല്ലാം വിജയിച്ച അപൂർവപ്രതിഭാസം.

ക്യാൻസർ വാർഡിലെ ചിരി എന്ന ഇന്നസെന്റ് പുസ്തകം അതിജീവനത്തിന്റെ പൊരുതലാണ്. ആ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും സൂപ്പർഹിറ്റായി. ചിരിക്കു പിന്നിൽ എന്ന ആത്മകഥ അനുഭവങ്ങളുടെ തീവ്രതകൊണ്ട് വേറിട്ട് നിൽക്കുന്നു. 2020 ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഈ കൃതി ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും തൃശ്ശൂരിന്റെ ചിരിപൈതൃകത്തെ സാക്ഷ്യപ്പെടുത്തുന്നു. ഞാൻ ഇന്നസെന്റ്, ഈ ലോകം അതിലൊരു ഇന്നസെന്റ്, കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി, മഴക്കണ്ണാടി എന്നീ പുസ്തകങ്ങൾ അനുഭവങ്ങളുടെ ഒരു വിശാലലോകത്തിന്റെ താക്കോൽ വായനക്കാരനു നൽകുന്നു.
ചിരിയിലൂടെ കാര്യങ്ങൾ പറയാൻ, തീനോവിനെ പൂനിലാവാക്കാൻ ഇന്നസെന്റ് ഇനിയില്ല. എന്നാൽ ചിരിയുടെ ആ മഹാവിസ്മയം നമ്മോടൊപ്പം എന്നുമുണ്ടാകും.

അടയാളത്തിന്റെ ആദരാഞ്ജലികൾ ഇന്നസെന്റ് എന്ന നടനും എഴുത്തുകാരനും സവിനയം സമർപ്പിക്കുന്നു...

Address

Konark Building Menon Road, Naikkanal
Thrissur
680001

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5pm

Telephone

+918304800080

Alerts

Be the first to know and let us send you an email when Adayalam Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adayalam Publications:

Share

Category